Posts filed under 'കരാര്‍കൃഷി'
ഡോ.ആര്‍.ഗോപിമണി കൃഷിശാസ്ത്രജ്ഞനോ അതോ ….
26 ജൂണ്‍, 2007
കാലത്തിന്റെ ആവശ്യമാകുന്ന കരാര്‍ കൃഷി
ഡോ. ആര്‍. ഗോപിമണി
അരനൂറ്റാണ്ടിനിടയില്‍ ഏറ്റവും കുറഞ്ഞത് രണ്ടു തലമുറയെങ്കിലും കര്‍ഷകരുടെ കൈയിലൂടെ കൃഷിഭൂമി കൈമറിഞ്ഞെത്തിയെന്ന വസ്തുതയും നാം കണക്കിലെടുക്കണം. ഹരിതവിപ്ലവ നാളുകളിലെ ഉത്സാഹഭരിതരായ കര്‍ഷകര്‍ കൃഷിയില്‍നിന്നു സാമാന്യം നല്ല ലാഭമുണ്ടാക്കുകയും തങ്ങളുടെ സന്തതികള്‍ക്കു നല്ല വിദ്യാഭ്യാസം നല്‍കി ഉദ്യോഗസ്ഥരാക്കാന്‍ തത്രപ്പെടുകയും ചെയ്തു. ഫലമോ? രണ്ടാംതലമുറയില്‍ അത്രയൊന്നും കാര്‍ഷിക താത്‌പര്യമില്ലാത്തവരിലാണ് കൃഷിഭൂമി എത്തിയത്. ഒരു കൃഷിയുദ്യോഗസ്ഥന്‍ കൃഷിയുടെ പ്രായോഗിക മേഖലകളില്‍ പരിചയസമ്പന്നനാകുന്നത് നല്ല കര്‍ഷകരുമായുള്ള സഹവാസത്തില്‍നിന്നാണ്. ഇന്നാകട്ടെ കര്‍ഷകനും കൃഷിയുദ്യോഗസ്ഥനും കൃഷിയുടെ സൂക്ഷ്മതല സാങ്കേതികതകളിലും പ്രയോഗ നൈപുണ്യത്തിലും വളരെ പിന്നാക്കം പോയിരിക്കുന്നു. ‘രാസവളങ്ങളും കീടനാശിനികളും’ തീണ്ടാത്ത ജൈവകൃഷിയിലേക്ക് ഏറ്റവുമാദ്യം ആകൃഷ്ടരാകുന്നത് ‘മടിയന്മാരായ കര്‍ഷക’രാണെന്നത് ഒരു വസ്തുതയാണ്. ‘ഉഴവും കിളയും വളപ്രയോഗവും’ ഒന്നുമില്ലാതെ ‘സംശുദ്ധമായ’ കൃഷി സാധ്യമാണെന്ന വ്യാമോഹത്തിനടിപ്പെടുന്ന ഒരു ശരാശരി കര്‍ഷകന്‍ പരാജയപ്പെടുമ്പോള്‍ ഈ ഉപദേശികളാരും അയാള്‍ക്ക് സഹായത്തിനായെത്തുന്നില്ല. ഒറ്റപ്പെട്ട തുരുത്തിലെ നിസ്സഹായനായ ‘നാല്‍ക്കാലി’യെപ്പോലെ ഇത്തരം കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നതില്‍ അതിശയിക്കാനില്ല. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ‘കൃഷി’ കരാറടിസ്ഥാനത്തില്‍ നടത്താനുള്ള നയപരിപാടികളിലേക്ക് കേന്ദ്രം നീങ്ങുന്നത്. ‘അംബാനി’മാരെപ്പോലെയും ‘മല്യ’മാരെപ്പോലെയും ‘മിത്തല്‍’മാരെപ്പോലെയുമുള്ള പ്രതിഭാശാലികളെ കൃഷിയുടെ രംഗത്തേക്ക് ആനയിക്കണമെന്ന് തോന്നുക സ്വാഭാവികം മാത്രം. കാരണം, ലോകോത്തരമായ സ്റ്റീല്‍ മില്ലുകളും ബ്രൂവെറികളും സോഫ്റ്റ്‌വെയര്‍ സ്ഥാപനങ്ങളും സ്ഥാപിച്ച് നടത്താന്‍ കെല്‍പുള്ള ഇന്ത്യക്കാര്‍ ഏറെയുണ്ടെന്ന് ഇപ്പോഴാണല്ലോ ലോകം അറിയുന്നതും. അര്‍ധ പട്ടിണിക്കാരും തുണ്ടുഭൂമികളുടെ ഉടമകളുമായ ശരാശരി ഇന്ത്യക്കാരന്റെ ‘മേല്‍നോട്ടത്തില്‍’ നമ്മുടെ കൃഷി മുന്നോട്ടു കൊണ്ടുപോകുക സാധ്യമല്ലെന്ന് അനുഭവങ്ങള്‍ ആരെയും പഠിപ്പിക്കും. കേന്ദ്രത്തിലെ ഭരണാധികാരികളും ചിന്തിക്കുന്നത് ആ ലൈനില്‍ത്തന്നെയാണ്. അതിനവരെ കുറ്റപ്പെടുത്തിയിട്ടെന്തുകാര്യം? ഹെക്ടറിനു പത്തു ടണ്‍ ഗോതമ്പ് വിളയിക്കാമെങ്കില്‍ ഇന്നുള്ളതിന്റെ അഞ്ചിലൊന്ന് സ്ഥലത്തുനിന്ന് ഇന്ത്യയ്ക്കാവശ്യമായ ഗോതമ്പ് മുഴുവന്‍ വിളയിക്കാനാവില്ലേ?ആഗോളീകരണത്തിന്റെ പിടിയലമര്‍ന്നുകഴിഞ്ഞ ഇന്ത്യയെപ്പോലൊരു രാജ്യം അതിന്റെ നയരൂപവത്‌കരണങ്ങളില്‍ ഉദാരവും ശാസ്ത്രീയവുമായ സമീപനങ്ങള്‍ സ്വീകരിക്കുമ്പോള്‍ അതിനെ കണ്ണടച്ച് വിമര്‍ശിച്ചിട്ടു കാര്യമില്ല. കരാര്‍ കൃഷി കാലഘട്ടത്തിന്റെ ആവശ്യമാണ്.
കടപ്പാട്: മതൃഭൂമി ദിനപത്രം
ഡോ.ആര്‍.ഗോപിമണി കൃഷിശാസ്ത്രജ്ഞനോ, അതോ കര്‍ഷകന്റെ ശത്രുവോ അതുമല്ലെങ്കില്‍ അംബാനി, മല്യ, മിത്തല്‍ മാരുടെ കമ്മീഷന്‍ ഏജന്റോ. സ്വന്തമായി ഒരു മൂട് തെങ്ങില്ലാത്ത, ഒരു പറകണ്ടം സ്വയം കൃഷിചെയ്യാത്ത ഇദ്ദേഹത്തിന് ഇന്നത്തെ കൃഷിയുടെ ശോചനീയ അവസ്ഥയുടെ കാരണം അറിയുവാന്‍ പാടില്ല എന്നതുതന്നെയാണ് വാസ്തവം. ഒരിക്കല്‍ ഇദ്ദേഹം മാതൃഭൂമി ദിനപത്രത്തില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പംക്തിയില്‍ തെങ്ങുകളുടെ മഞ്ഞളിപ്പ് രോഗം മാറുവാന്‍ തെങ്ങൊന്നിന് 5 കിലോ യൂറിയ വീതം ഇട്ട് പരീക്ഷിക്കുവാന്‍ കര്‍ഷകരോട് നിര്‍ദ്ദേശിച്ചിരുന്നു. ഭാരതത്തിലെ കര്‍ഷകന്റെ പക്കലുള്ള പ്രതിശീര്‍ഷ കൃഷിഭൂമി എത്രയെന്ന് ഇദ്ദേഹത്തിനറിയാമോ? അംബാനി, മല്യ, മിത്തല്‍മാര്‍ക്ക് എവിടെനിന്നാണ് കൃഷിഭൂമി ലഭ്യമാക്കുക? ഹിമാലയവും സഹ്യ പര്‍വതവും കൃഷിക്കായി നല്‍കേണ്ടി വരും. ഹിമാലയത്തില്‍ നിന്ന് വെള്ളവും സഹ്യനിനെ ശേഷിക്കുന്ന ജൈവ സമ്പത്തും അവര്‍ക്ക് കൈയില്‍ കാശുള്ളതുകൊണ്ട് പ്രയോജനപ്പെടുത്താന്‍ കഴിയും. അല്ലാതെ ഡോ.ഗോപിമണി കൃഷിയില്‍ ഇവരുടെ പക്കല്‍ എന്ത് അനുഭവ സമ്പത്താണ് കണ്ടെത്തിയത്?
60 കോടി കര്‍ഷകര്‍ ഭൂമി മുഴുവന്‍ കരാര്‍ കൃഷിക്കാര്‍ക്ക് കൈമാറിയിട്ട് അവരുടെ കീഴില്‍ പണിയെടുക്കണം അതും കരാര്‍ വ്യവസ്ഥയില്‍ എന്നു ക്കൂടി കൂട്ടിച്ചേര്‍ക്കാമായിരുന്നു. കര്‍ഷകന് കൃഷിചെയ്യുവാന്‍ അറിയാഞ്ഞിട്ടാണോ ഉത്‌പാദനം കുറഞ്ഞത്? ഇദ്ദേഹം പറയുന്ന കണക്കില്‍ നിന്ന് വിഭിന്നമായി 1952-53 കാലഘട്ടത്തില്‍ ജാപ്പനീസ് കൂട്ടുകൃഷി സമ്പ്രദായപ്രകാരം 40 മേനി ജൈവ കൃഷിയിലൂടെ നാടന്‍ വിത്തിനങ്ങളില്‍നിന്ന് കൊയ്തെടുക്കുന്നത് കണ്ടു വളരുവാന്‍ എനിക്കവസരം ലഭിച്ചിട്ടുണ്ട്. അതിനുശേഷം കൊട്ടിഘോഷിച്ച ഹരിതവിപ്ലവത്തിനൊന്നുംആ വിളവ് നല്‍കുവാന്‍ കഴിഞ്ഞില്ല എന്നുമാത്രമല്ല ഗവേഷണകേന്ദ്രങ്ങളില്‍ നിന്ന് കര്‍ഷകരിലെത്തുന്ന നെല്‍വിത്തുകളൊന്നും അവര്‍ പറയുന്ന വിളവ് തരുകയില്ല എന്നുമാത്രമല്ല നല്ല രീതിയില്‍ കൃഷിചെയ്തിട്ടും പതിരും ആറു മേനി വിളവും അനുഭവിച്ചറിയുകയുംചെയ്തിട്ടുണ്ട്.
ഡോ.ആര്‍.ഗോപിമണി തന്റെ ഇരുനില കെട്ടിടം വിറ്റിട്ട് ഒരേക്കര്‍ നെല്‍പ്പാടം വിലയ്ക്ക് വാങ്ങി ഒരു മാതൃകാ കൃഷി ചെയ്തുകാണിക്കട്ടെ ചുണയുണ്ടെങ്കില്‍. “ ‘രാസവളങ്ങളും കീടനാശിനികളും’ തീണ്ടാത്ത ജൈവകൃഷിയിലേക്ക് ഏറ്റവുമാദ്യം ആകൃഷ്ടരാകുന്നത് ‘മടിയന്മാരായ കര്‍ഷക’രാണെന്നത് ഒരു വസ്തുതയാണ്. ‘ഉഴവും കിളയും വളപ്രയോഗവും’ ഒന്നുമില്ലാതെ ‘സംശുദ്ധമായ’ കൃഷി സാധ്യമാണെന്ന വ്യാമോഹത്തിനടിപ്പെടുന്ന ഒരു ശരാശരി കര്‍ഷകന്‍ പരാജയപ്പെടുമ്പോള്‍ ഈ ഉപദേശികളാരും അയാള്‍ക്ക് സഹായത്തിനായെത്തുന്നില്ല.“ ഡി.സി ബുക്സിലൂടെ 85 രൂപ വിലയുള്ള അക്ഷയകൃഷി എന്ന പേരില്‍ ഒരു പുസ്തകം തന്നെ എഴുതി വില്പന നടത്തുന്ന ഇദ്ദേഹം കര്‍ഷകരെ കബളിപ്പിക്കുകയല്ലെ ചെയ്യുന്നത്. അതേ പുസ്തകത്തിന് മുഖപ്രസംഗം എഴുതിയത് സോയില്‍ സയന്‍സ് വിഭാഗം മേധാവിയായിരുന്ന ഡോ.തോമസ് വര്‍ഗീസും.
ജൈവ കൃഷി ചെയ്യുവാന്‍ തയ്യാറായ കര്‍ഷകര്‍ അതിന്റെ നാനാ വശങ്ങളും ഉള്‍ക്കൊണ്ടുതന്നെയാണ് ആ മേഖല തെരഞ്ഞെടുത്തത്തും എടുത്തുകൊണ്ടിരിക്കുന്നതും.
4 comments ജൂണ്‍ 26, 2007

അടയാളം 







